Digital Malayali Web Desk May 25, 2023, 02:28 p.m.
രാത്രി ഒന്നിനു വീടിന്റെ പിൻഭാഗത്ത് ആരോ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന ശബ്ദം മേഴ്സിയും മെല്‍ബിനും കേട്ടു. തോന്നലാണെന്നു കരുതി ഇവര്‍ എഴുന്നേറ്റില്ല.
കോട്ടയം: വീട്ടില്‍ കടന്ന കള്ളനെ കടിച്ചോടിച്ച് അമ്മയും ഗര്‍ഭിണിയായ മകളും. കോട്ടയം എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം.
പലകക്കാവില്‍ ശാന്തിനഗര്‍ പുത്തന്‍പുരയ്ക്കല്‍ സജിയുടെ വീട്ടിലെത്തിയ കള്ളന്മാരെയാണ് ഭാര്യ മേഴ്സിയും ഗര്‍ഭിണിയായ മകള്‍ മെല്‍ബിനും ചേര്‍ന്ന് ധീരമായി പ്രതിരോധിച്ചത്.
മേഴ്സിയും മകള്‍ മെല്‍ബിനും ഒരു മുറിയിലും സജിയും മകനും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. രാത്രി ഒന്നിനു വീടിന്റെ പിൻഭാഗത്ത് ആരോ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന ശബ്ദം മേഴ്സിയും മെല്‍ബിനും കേട്ടു. തോന്നലാണെന്നു കരുതി ഇവര്‍ എഴുന്നേറ്റില്ല. വീടിന്റെ പിൻവാതില്‍ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാക്കളില്‍ ഒരാള്‍ മേഴ്സിയുടെ കിടപ്പുമുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചു. മുറിയില്‍ ചെറിയ പ്രകാശം ഉണ്ടായിരുന്നതിനാല്‍ മോഷ്ടാവിനെ കണ്ട് മേഴ്സി ബഹളം വച്ചു.
ഇതോടെ പരിഭ്രാന്തനായ കള്ളന്‍ മേഴ്സിയുടെ വായ പൊത്തിപ്പിടിക്കാൻ ശ്രമിച്ചു. ഈ സമയം മേഴ്സി മോഷ്ടാവിന്റെ കയ്യില്‍ കടിക്കുകയായിരുന്നു. ഇതിടെ മേഴ്സിയെ സഹായിക്കാനായി മെല്‍ബിൻ പെട്ടെന്ന് മോഷ്ടാവിന്റെ കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ കയ്യില്‍ കടിച്ചു. ഈ സമയം മറ്റൊരു മോഷ്ടാവു മുറിയില്‍ കടക്കുകയും മെല്‍ബിന്റെ കഴുത്തില്‍ പിടിക്കാൻ ശ്രമിച്ചു. ഇരുവരും ഉച്ചത്തില്‍ അലറി വിളിച്ചതോടെ സജി ഉണര്‍ന്നു.
ഭാര്യക്കോ മകള്‍ക്കോ ഷോക്കേറ്റെന്നുകരുതി സജി മെയിൻ സ്വിച്ച് ഓഫാക്കിയതിനുശേഷം ലൈറ്റുമായാണ് മുറിയിലെത്തിയത്. ഇതിനിടെ മോഷ്‌ടാക്കള്‍ ഓടിരക്ഷപ്പെട്ടു.
സജിയുടെ വീടിന് സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമമുണ്ടായി. മോഷ്ടാക്കളെന്ന് കരുതുന്നവരുടെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തമിഴിലാണ് ഇവര്‍ സംസാരിച്ചതെന്നതിനാല്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയ കവര്‍ച്ചാ സംഘമാണ് മോഷണ ശ്രമത്തിനുപിന്നിലെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.