Digital Malayali Web Desk January 15, 2021, 05:26 p.m.
ബജറ്റില്‍ റബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചതിലുള്ള ക്രെഡിറ്റിനായി ജോസ് കെ മാണിയും മാണി സി കാപ്പനും
കോട്ടയം; പാലാ സീറ്റിലെ തര്‍ക്കങ്ങള്‍ക്കിടെ ഇന്നത്തെ ബജറ്റില്‍ റബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചതിലുള്ള ക്രെഡിറ്റിനായി ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മില്‍ മത്സരം. പാലായിലെ പ്രധാന കൃഷിയായ റബറിന് താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന് രണ്ടു കൂട്ടരും ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
യുഡിഎഫ് വിട്ട് ഇടതുപക്ഷത്തേക്ക് പോയപ്പോഴും ജോസ് കെ മാണി ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് റബര്‍ വില ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎം മാണി ധനകാര്യമന്ത്രിയായിരിക്കെയാണ് റബറിന് തറവില ഉറപ്പാക്കാന്‍ റബര്‍ വില സ്ഥിരതാ പദ്ധതി തുടങ്ങിയത്. അന്നു യുഡിഎഫില്‍ പലരുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് കെ എം മാണി വിലസ്ഥിരതാ പദ്ധതി പ്രഖ്യാപിച്ചത്. ഇപ്പോള്‍ ബജറ്റില്‍ തുക വര്‍ധിപ്പിച്ചതിനു പിന്നാലെ ജോസ് കെ മാണി സര്‍ക്കാരിനെ അഭിനന്ദിച്ചു രംഗത്തു വരികയും ചെയ്തു.
"കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ മാണി സാര്‍ ആവിഷ്ക്കരിച്ച റബ്ബര്‍ വിലസ്ഥിരതാ പദ്ധതി 150 രൂപയില്‍ നിന്നും വര്‍ധിപ്പിക്കണമെന്ന കേരള കോണ്‍ഗ്രസ് എം ന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് 170 രൂപയായി ഉയര്‍ത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായി നിലനില്ക്കാന് ഈ സര്‍ക്കാരിന് സാധിക്കുന്നു. പാര്‍ട്ടി മുന്നോട്ട് വെച്ച നെല്ലിന്റെയും തേങ്ങയുടേയും സംഭരണവില വര്‍ധിപ്പിക്കുക എന്ന ആവശ്യവും അനുഭാവപൂര്‍ണ്ണം പരിഗണിച്ച സര്‍ക്കാരിന് അഭിനന്ദനങ്ങള്‍. " എന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
എന്നാല്‍ കാപ്പനും ഈ ആവശ്യം തന്നെ ഉന്നയിച്ച് ധനമന്ത്രിക്ക് കത്തയച്ചിരുന്നു. "കേന്ദ്ര സർക്കാരിൻറെ കാർഷിക വിരുദ്ധ നയങ്ങൾ മൂലം കേരളത്തിലെ കാർഷിക മേഖല ആകെ തകർന്നിരിക്കുകയാണെന്നും കേരളത്തിലെ പ്രത്യേകിച്ച് എൻറെ മണ്ഡലമായ പാലായിലെ പ്രധാന കാർഷിക മേഖലയായ റബറിന് സ്ഥിര വില ലഭിക്കാത്തതിനാൽ കർഷകര്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും കർഷകർക്ക് റബർഷീറ്റ് താങ്ങുവിലയായി കിലോയ്ക്ക് 200 രൂപയും ഒട്ടുപാൽ, ചിരട്ടപാല്‍ തുടങ്ങിയവയ്ക്ക് കിലോയ്ക്ക് 150 രൂപയും ഈ വരുന്ന ബജറ്റില്‍ അങ്ങ് മുൻകൈയെടുത്ത് പ്രഖ്യാപിക്കണ"മെന്നും കാപ്പന് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ ആരുടെ വാക്കിനാണ് വിലയെന്നതാണ് പാലാസീറ്റു പോലെ റബര്‍ വിലയിലെയും തര്‍ക്കം. എന്നാല്‍ ഇതിനിടയില്‍ പാലാ കപ്പിടിയിലൊതുക്കാന് കാത്തിരിക്കുന്ന പിസി ജോര്‍ജിന്റെയും മകന് ഷോണിന്റെയും പ്രസ്താവനകള്‍ നേരെ വിപരീതമാണ്. റബ്ബർ കർഷകർക്ക് എതിരെയാണ് പിസി ജോർജിനു പിന്നാലെ മകൻ ഷോൺ ജോർജും രംഗത്തു വന്നിരുന്നു .
പിസി ജോർജ് നിയമസഭയിൽ പറഞ്ഞത് റബ്ബർ കർഷകരെ സഹായിക്കരുതെന്നും, സഹായിക്കുന്നത് ദേശീയ നഷ്ടമാണ് എന്നും ഒരു പൈസാ പോലും സർക്കാർ ഖജനാവിൽ നിന്നും റബ്ബർ കർഷകർക്ക് നൽകരുതെന്നുമാണ്. കൂടാതെ സബ്സിഡികൾ എല്ലാം നിർത്തലാക്കണം എന്നും ഒരാനുകൂല്യവും റബ്ബർ കർഷകർക്ക് നൽകരുത് എന്നും പിസി ജോർജ് പറഞ്ഞിരുന്നു. ജോർജിൻ്റെ ഈ നലപാടിന് എതിരെ റബ്ബർ കർഷകരുടെ ഭാഗത്തു നിന്നും വലിയ എതിർപ്പ് ഉണ്ടാവുകയും ചെയ്തു.
മാത്രമല്ല റബ്ബറിന് മിനിമം സപ്പോർട്ട് പ്രൈസ് 200 രൂപാ ആക്കണം എന്നതാണ് കേരള കോൺഗ്രസ് എമ്മിന്റെ നിലപാടെന്നും ജോസ് കെ മാണിയുടെ ഈ നിലപാടിനെതിരെയാണ് ജോര്‍ജും മകനും രംഗത്ത് വന്നതെന്നും ജോസ് വിഭാഗം ആരോപിച്ചിരുന്നു. കേരള കോൺഗ്രസ് എം റബ്ബർ കർഷകരുടെ പാർട്ടിയാണ് എന്നും അവരുടെ ആനുകൂല്യങ്ങൾക്കു വേണ്ടിയും നിലകൊള്ളുന്ന പാർട്ടിയാണ് എന്നു പറഞ്ഞ് ജോര്‍ജും മകനും അധിക്ഷേപിക്കുന്നതായും ഇവര്‍ പറഞ്ഞിരുന്നു. കേരള കോൺഗ്രസ് എമ്മിന് എതിരെ ഉള്ള ജനപക്ഷത്തിൻ്റെ ആരോപണത്തെ എല്ലാ കേരള കോൺഗ്രസ് എം പ്രവർത്തകരും വലിയ അഭിമാനമായി കാണുന്നതായും പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.
എന്തായാലും പാലാപിടിക്കാന് റബര്‍ വിലയെ കൂടി കൂട്ട് പിടിക്കാനാണ് ജോസിന്റെയും കാപ്പ്ന്റെയും നീക്കം. ഇതിനിടയിലാണ് പാലായില്‍ നുഴഞ്ഞു കയറാനുള്ള പിസിയുടെ ശ്രമവും. പാലായിലെ പോര് സീറ്റ് നിശ്ചയിക്കുന്നതോടെ തുറന്ന പോരാട്ടമാകുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.